വഴിതെറ്റി വന്ന നിങ്ങള്‍ക്ക് സ്വാഗതം ..മനസ്സില്‍ വിരുന്നു വരുന്നുവക്ക് ചേര്‍ന്നിരിക്കാന്‍ ഒരിടം ...അതാണ്‌ എനിക്ക് ഇവിടം ...സ്നേഹം ആദില!!!
ഞാന്‍ എഴുതാന്‍ ഇഷ്ട്ടപ്പെടുന്നു.ഞാന്‍ എഴുത്തിനെ പ്രണയിക്കുന്നു.
പക്ഷെ അതെനിക്ക് വേണ്ടി മാത്രവും എന്‍റെ സന്തോഷത്തിനു വേണ്ടി മാത്രവുമാണ്.[സലിന്‍ജര്‍ ]

MyFreeCopyright.com Registered & Protected

Tuesday, May 18, 2010

ജീവനാടിയാം വേരുകള്‍ [ഒരു ഓര്‍മ്മ കുറിപ്പ് ]



ത് എന്‍റെ ഉമ്മുമ്മയും ഉപ്പുപ്പയും.പപ്പപ്പ എന്നും പപ്പമ്മ എന്നും ആണ് ഞാന്‍ എന്ന കടിഞ്ഞൂല്‍ പേരക്കുട്ടി അവരെ വിളിക്കുന്നത്‌.അതിനൊരു തക്കതായ കാരണവും ഉണ്ട്.പപ്പയുടെ പപ്പയും പപ്പയുടെ ഉമ്മയും ആണ് ഇവര്‍.ഇവര്‍ക്ക് പതിനൊന്നു മക്കള്‍.ഒരു പെണ്ണും പത്ത് ആണും.അങ്ങനെയെനിക്ക് ഒരു അമ്മായിയും ബാക്കിയെല്ലാം എളാപ്പമാരും ആണെന്ന് പറയാം.എന്‍റെ പപ്പയാണ്‌ ഏറ്റവും മൂത്തത് എന്ന് മനസ്സിലായിക്കാണുമല്ലോ..   
അങ്ങിനെ ഈ വലിയ കുടുംബത്തിലെ ഏറ്റവും മൂത്ത മകന്റെ മൂത്ത മകളായി, മൂത്ത പേരക്കുട്ടിയായി ഈ 'കുഞ്ഞിമോള്‍' [ഓമനപ്പേര്] ജനിച്ചു.എല്ലാവരുടെയും സ്നേഹവും പരിഗണനയും ഈ 'കാക്കക്കറുമ്പിക്ക്' കിട്ടിപ്പോന്നു.ഉമ്മ പറഞ്ഞ് കേട്ടിട്ടുണ്ട്.നിലം തൊടാതെയാണ് ഞാന്‍ വളര്‍ന്നതെന്ന്.കാക്കക്കറുമ്പിയാണെങ്കിലും എനിക്ക് വന്‍ 'ഡിമാന്‍റ്' ആയിരുന്നു പോലും.ഇളയച്ചന്മാരുടെ കയ്യില്‍ നിന്നും ഇറങ്ങി താഴെ നില്‍ക്കാന്‍ എനിക്ക് സമയം ഇല്ലായിരുന്നു.ഈയുള്ളവളെ ഓമനിക്കാന്‍ അവര്‍ ക്യൂവായിരുന്നു പോലും.ആ കുടുംബത്തില്‍ ഇന്ന് എളാപ്പമാര്‍  തന്നെ പറയുന്ന തമാശ കേള്‍ക്കണേ."ഇന്ന് കുട്ടികളെ കാലില്‍ തട്ടി തടഞ്ഞിട്ടു നടക്കാന്‍ വയ്യാന്ന്".

അത്രയ്ക്ക് പടര്‍ന്നു പന്തലിച്ചു ഇന്നാ വന്‍ മരം.അങ്ങിനെയും ഒരു കാലം.എന്‍റെ പപ്പപ്പയാണ് ആ പ്രദേശത്തെ ഒരു UP സ്കൂളിന്റെ ഫൌണ്ടര്‍.അദ്ധേഹത്തിന്‍റെ ഓര്‍മക്കെന്നോണം പപ്പപ്പയുടെ പേര് തന്നെ സ്ക്കൂളിനു നല്‍കി ആദരിച്ചു.ഒരു മെമ്മോറിയല്‍.അതില്‍ ഇന്ന് പ്രധാനാദ്ധ്യാപികയായി എന്‍റെ പ്രിയപ്പെട്ട ഉമ്മ തന്നെ.മിക്ക എളാപ്പമാരും ഇളയമ്മമാരും പിന്നെ ഈ ഞാനും അതില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.ചിലര്‍ ഇപ്പോഴും അതില്‍ തുടരുന്നു.ആ സ്ക്കൂള്‍ ആണ് എന്നെയും ഈ പവിത്രമായ അദ്ധ്യാപന ജോലി പിന്തുടരാന്‍  പ്രേരിപ്പിച്ചത്.ഉമ്മയുടെ സാരിത്തുമ്പും പിടിച്ചു എത്രയോ ചെറുപ്പത്തില്‍ ആ സ്കൂളിലെ സ്റ്റാഫ്‌ റൂമിലും പിന്നെ ഉമ്മ പഠിപ്പിക്കുന്ന ക്ലാസ് റൂമിലെ കുട്ടികളോടൊപ്പവും പല  ദിവസം ഒരു കുട്ടി ടീച്ചര്‍ ആയി  ഞാന്‍ ചിലവഴിച്ചിട്ടുണ്ട്.ഇന്നും ഓര്‍ക്കുന്നു അവയെല്ലാം.

പപ്പപ്പാക്ക് പേരക്കുട്ടികളില്‍ എന്നെ മാത്രമേ കാണാന്‍ ഉള്ള ഭാഗ്യം ഉണ്ടായൊള്ളൂ.പേരക്കുട്ടികളില്‍ എനിക്ക് മാത്രമേ ആ കൈകളില്‍ കിടക്കാനും കളിക്കാനും ഭാഗ്യം ഉണ്ടായൊള്ളൂ എന്ന് പറയുന്നതാകും ഉചിതം.പപ്പ പറയാറുണ്ട്.ഞാന്‍ പിറന്ന ഉടനെ ഗള്‍ഫില്‍ ആയിരുന്ന പപ്പാക്ക് പപ്പപ്പ എഴുതിയ കത്തിലെ  വരികള്‍."നല്ല കുട്ടി ,ഭാഗ്യം ഉള്ള കുട്ട്യാ" എന്നൊക്കെ.അവരുടെ വാക്കുകള്‍ക്ക് ഇന്നും അനുഗ്രഹത്തിന്റെ വെളിച്ചം ഉണ്ട്.ആ വെളിച്ചം എന്‍റെ ജീവിതത്തില്‍ ഉടനീളം പ്രതിഫലിക്കുന്നു.ഇന്നും...

ഇനി എന്‍റെ പപ്പമ്മയെ കുറിച്ച് രണ്ടു വാക്ക്.അവരും സാധാരണ ഒരു മുത്തശ്ശിയെ പോലല്ല.ഏറ്റവും തിരക്കുള്ള ഒരു മുത്തശ്ശി.ഒരു വര്‍ക്കിംഗ്‌ വുമന്‍.മലപ്പുറം ജില്ലയിലെ ആദ്യത്തെ മുസ്ലിം വനിതാ ജില്ലാ റെജിസ്ട്രാര്‍.ഉമ്മ പറഞ്ഞ് കേട്ടിട്ടുണ്ട് പപ്പമ്മയുടെ തിരക്കുള്ള ജീവിത രീതികള്‍.അവര്‍ എന്നും വിദ്യാഭ്യാസത്തിനു പ്രാധാന്യം നല്‍കിപ്പോന്നിരുന്നു.വളരെ ചെറുപ്പത്തില്‍ തന്നെ മരുമകളായി ആ കുടുംബത്തില്‍ കേറി വന്ന ആദ്യത്തെ മരുമകളെ, ജോലിയൊന്നും ഒരിക്കലും ഒരു വെറും സ്വപ്നമായി പോലും കാണാത്ത എന്‍റെ ഉമ്മയെ ഒരു കുട്ടിയുടെ അമ്മയായിട്ടും അതൊന്നും ഒരു തടസ്സം ആവരുതെന്ന് പറഞ്ഞ് അവിടെ അടുക്കളയില്‍ തളച്ചിടുന്നതിനു പകരം പഠിക്കാനും പിന്നീടു ടീച്ചര്‍ ആവാനും നിര്‍ബന്ധിച്ച എന്‍റെ പപ്പമ്മ[ജീവിതസാഹചര്യങ്ങളും,ചുറ്റുപാടുകളും  അതിനു പ്രേരിപ്പിച്ചു എന്നും പറയണമല്ലോ ]

തിരക്കുള്ള ഓഫീസിലും എന്നെ പലപ്പോഴായി കൊണ്ടു പോയിരുന്നു അവര്‍.തിരക്കുകള്‍ക്കിടയിലും ഒരു പേരക്കുട്ടിക്ക് നല്‍കേണ്ട വാത്സല്യവും പ്രോത്സാഹനവും സമ്മാനവും പോക്കറ്റ്‌ മണിയും നല്‍കുമായിരുന്നു.അതില്‍ ഞാന്‍ ഏറ്റവും വിലമതിച്ചിരുന്നത് എനിക്ക് കൊണ്ടു വന്നു തന്നിരുന്ന നസറുദ്ധീന്‍ ഫലിതങ്ങളും ഒത്തിരി ഒത്തിരി  കഥാ പുസ്തകങ്ങളും പ്രാവചക ചരിത്ര കഥകളും ആയിരുന്നു.ആ പുസ്തകങ്ങളിലൂടെ ഞാന്‍ കഥകളെ, സാഹിത്യത്തെ സ്നേഹിച്ചു തുടങ്ങി.മതത്തെ പഠിച്ചു തുടങ്ങി.സര്‍വോപരിയായി ദൈവത്തെ അറിഞ്ഞു തുടങ്ങി.

അങ്ങനെ ആരും അറിയാതെ ഞാന്‍ ഒരു കൊച്ചു പുസ്തകത്തില്‍ ചെറുതായി കുത്തിക്കുറിക്കാനും ആരംഭിച്ചു.കാലക്രമേണ അതെല്ലാം എവിടെയോ എനിക്ക് നഷ്ട്ടപ്പെട്ടുപോയി.എന്‍റെ നിഷ്കളങ്കമായ ആ കഥകള്‍ എന്തിനെയെല്ലാം കുറിച്ചായിരുന്നു എന്ന് അറിയാന്‍ എനിക്ക് തന്നെ ആഗ്രഹം ഉണ്ടിന്ന്.ഇനി അത് പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ.അങ്ങിനെ അങ്ങിനെ ആ  കുഞ്ഞിമോള്‍ ഇന്നത്തെ വലിയമോള്‍ ആയി.എന്നാല്‍ അവരുടെയെല്ലാം  സ്നേഹത്തിന് മുന്നില്‍ ഞാന്‍ ഇന്നും കുഞ്ഞിമോള്‍ തന്നെ.അവര്‍ക്ക് മുന്നില്‍ ഞാന്‍ എന്‍റെ ഈ ഓര്‍മ്മ കുറിപ്പ് സമര്‍പ്പിക്കുന്നു... 

പ്രത്യേകിച്ച്,  മണ്മറഞ്ഞു പോയെങ്കിലും എന്‍റെ മനസ്സില്‍ എന്നും ജീവിക്കുന്ന എന്‍റെ സ്വന്തം പപ്പപ്പാക്കും പപ്പമ്മാക്കും മുന്നില്‍.അവരാണ് ഇന്ന് പടര്‍ന്നു പന്തലിച്ചു വാനോളം ഉയര്‍ന്നു നില്‍ക്കുന്ന ഈ കുടുംബത്തിന്റെ ജീവനാടിയാം വേരുകള്‍.സര്‍വശക്തന്‍ അവര്‍ക്ക് സ്വര്‍ഗ്ഗം നല്‍കി അനുഗ്രഹിക്കട്ടെ.അവര്‍ കൊളുത്തി വച്ച അറിവിന്റെ വെളിച്ചം പരത്തുന്ന ആ വിദ്യാലയം എന്നും നന്മയുടെ പ്രതീകം ആവട്ടെ.പിന്നെ ഇവരില്‍ നിന്നെല്ലാം ഞാന്‍ പഠിച്ച ആ വലിയ ഗുണപാഠമായ 'UNITY IN DIVERSITY' ബന്ധങ്ങളില്‍ , എന്ന വലിയ തത്വത്തെയും ഇവിടെ ഒരു സമ്പത്ത് എന്നപോലെ ഓര്‍ത്തുകൊണ്ട്‌ നിര്‍ത്തട്ടെ.

മുത്തശ്ശിക്കാര്യം


അവള്‍ ഇന്നും ഓര്‍ക്കുന്നു ആ "മുത്തശ്ശിക്കാര്യം"  ...അവളുടെ കല്യാണത്തിന്റെ തലേന്നാള്‍   മുത്തശ്ശി അവളെ അരികിലേക്ക് വിളിച്ചതും , ദാമ്പത്യ ജീവിതം സമാധാനം നിറഞ്ഞതാകാന്‍  ഒരു പിടി നുറുങ്ങുകള്‍ രഹസ്യമായി പറഞ്ഞതും ...

വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞു ...എന്നാലും ആ നുറുങ്ങുകള്‍ പാലിക്കുക വഴി ഇന്നും ജീവിതത്തില്‍  സമാധാനം എന്തെന്ന് അവള്‍ അറിയുന്നു ...


കൊലുസിന്റെ "ച്ചില്‍ ച്ചില്‍"  താളത്തിന്റെ അകമ്പടിയോടെ,അവള്‍ മുത്തശ്ശിയുടെ അരികില്‍ തെല്ല് നാണത്തോടെ ചെന്നിരിന്നു.   

അപ്പോള്‍ മുത്തശ്ശി അവളോട്‌   പറഞ്ഞു "മോളെ എന്‍റെ ജീവിതത്തില്‍ ഞാന്‍ മനസ്സിലാക്കിയ ഒരു അറിവ്  പറയട്ടെ നിന്നോട് ?"...വിടര്‍ന്ന കണ്ണുകളില്‍ വിവാഹ ജീവിതം തത്തികളിക്കുമ്പോഴും, എന്നും മുത്തശ്ശിയുടെ   വാക്കുകള്‍ക്ക്  ചെവി കൊടുത്തിരുന്ന അവള്‍ പറഞ്ഞു ,"പറയു മുത്തശ്ശി.  "

 "മോളെ ഒരു മനുഷ്യന്റെ  നാവാണ് അവരുടെ  ജീവിതം മിക്കപ്പോഴും നരകവും സ്വര്‍ഗ്ഗവും ആക്കി തീര്‍ക്കുന്നത്  ...പലപ്പോഴും ....അവരുടെ  നാവിന്റെ  മൂര്‍ച്ച ചിരവയുടെ നാവിന്റെ മൂര്ച്ചയെക്കാള്‍ ശക്തി കൂടും ..അതുകൊണ്ട് ജീവിതത്തില്‍  വാക്ക് തര്‍ക്കങ്ങള്‍ പരസ്പരം വരുമ്പോള്‍ നിന്‍റെ നാക്ക് ചിരവയാകാതിരിക്കാന്‍ കഴിവിന്റെ യത്ര ശ്രമിക്കുക ...എത്ര പ്രകൊപിപ്പിച്ചാലും  ശരി ...നാവിനെ ശ്രദ്ധിക്കുക ...അത് നല്ല കുടുംബത്തിലെ പെണ്‍കുട്ടികള്‍ക്ക് പറഞ്ഞതല്ല മോളെ ..."

അതെ, അവളുടെ മനസ്സ് മന്ത്രിച്ചു, സ്നേഹത്തിന് മാത്രമേ   സ്നേഹരാഹിത്യത്തെ നികത്താന്‍  കഴിയൂ......എന്നെക്കാള്‍ എത്ര ഓണം അധികം മുത്തശ്ശി   ഉണ്ട് കാണും ..എത്ര ജീവിതങ്ങള്‍ മുത്തശ്ശി   കണ്ട് കാണും ......

എന്നും അവള്‍ അനുസരണയോടെ മാത്രമേ  മുത്തശ്ശിയുടെ   വാക്കുകള്‍ സ്വീകരിക്കാറൊള്ളൂ ....

അവളുടെ കൈകള്‍ എടുത്തു സ്വന്തം മടിയില്‍ വച്ച് അതില്‍ തലോടി കൊണ്ടു മുത്തശ്ശി വീണ്ടും  പറഞ്ഞു "ഈ കൈകള്‍ക്കും ഉണ്ട് വലിയ പങ്ക് ...ഒരു പെണ്കുട്ട്യുടെ ജീവിതത്തില്‍ ..."..അത് പറഞ്ഞു മുത്തശി അവളെ ഒന്ന് നോക്കി ചിരിച്ചു ..കാര്യം പിടിക്കിട്ടാതെ  അവള്‍ അത്ഭുതത്തോടെ മുത്തശ്ശിയെ നോക്കി നെറ്റിയൊന്ന് ചുളിച്ച്,ഇമയാട്ടി കൊണ്ടിരുന്നു  ...

കാര്യം പിടികിട്ട്യ മുത്തശ്ശി  പറഞ്ഞു "ഞാന്‍ പറഞ്ഞു തരാം മോളെ ..അടുക്കളയെ കുറിച്ചാണ് മുത്തശ്ശി പറഞ്ഞ് വരുന്നേ ...അടുക്കള ചെറുതോ വലുതോ ആയികൊള്ളട്ടെ ...നിനക്ക് എത്ര നല്ല പാചക കുറിപ്പറിഞ്ഞാലും  സാരല്യ കുട്ട്യേ ...അവിടെ കേറി,അതുണ്ടാക്കാന്‍ ഉള്ള ഒരു നല്ല മനസ്സും വേണം ..പിന്നെ  അതില്‍ എല്ലാം ചേര്‍ക്കേണ്ടേ ഒരു സാധനം ഉണ്ട്  ..അതാണ് അതിന്റെ രുചി കൂട്ടുകയും ...അത് വിളംബുബോള്‍ നിനക്ക് സന്തോഷം തരുകയും ...അത് കഴിക്കുമ്പോള്‍ നിന്‍റെ കുടുംബത്ത് ഉള്ലോരുടെ ആരോഗ്യത്തെ പുഷ്ട്ടിപെടുത്തുകയും ചെയ്യുകയൊള്ളൂ.."..

"മുത്തശ്ശി   എന്താണ് ആ സാധനം ?" തെല്ല്  ആകാംഷയോടെ അവള്‍ ചോദിച്ചു ...

"മോളെ അതാണ് സ്നേഹം ....സ്നേഹത്തോടെ ഭക്ഷണം ഉണ്ടാക്കുക ...അതെ സ്നേഹത്തോടെ അത് ഊട്ടുകയും ചെയ്യുക ...മുത്തശ്ശി പറയാറില്ലേ ...ഭര്‍ത്താവിന്റെ ഹൃദയത്തിലോട്ടുള്ള എളുപ്പ വഴി  അവരുടെ വയറു വഴിയാ......ഈ രണ്ടു കാര്യം മോള് ശ്രദ്ധിച്ചാല്‍ ജീവിതത്തില്‍ ഒരു പരിധി വരെ സമാധാനം ഉണ്ടാക്കിയെടുക്കാനും അനുഭവിക്കാനും കഴിയും.."

മനസ്സിലായി എന്നര്‍ത്ഥത്തില്‍ അവള്‍ തലയാട്ടി ."ന്‍റെ  കുട്ട്യേ  .ദൈവം അനുഗ്രഹിക്കട്ടെ ...സര്‍വ്വ ഐശ്വര്യവും മുത്തശ്ശിയുടെ  കുട്ടിക്ക് ഉണ്ടാവട്ടെ  ."..ഇത്രയും പറഞ്ഞ് അവളുടെ തലയില്‍ കൈവച്ച്‌  സന്തോഷാശ്രുക്കള്‍ കൊണ്ടു അനുഗ്രഹിച്ച് മുത്തശ്ശി ഉറങ്ങാന്‍ കിടന്നു ...ഇനി ഒരിക്കലും ഉണരാന്‍ കൂട്ടാക്കാത്ത    ഒരു ഉറക്കം അതിവിദൂരമല്ല എന്ന അറിവോടെ ...

കല്യാണ പിറ്റേന്ന് മുത്തശ്ശിയുടെ മരണ വാര്‍ത്ത കേട്ടാണ് അവള്‍ ഉണര്‍ന്നത് എന്നത് ഇന്നും ഒരു ഞെട്ടലോടെ അവള്‍ ഓര്‍ക്കുന്നു ...

മുത്തശ്ശിയുടെ ആ വാക്കുകള്‍ അന്ന്  അവള്‍ കോറിയിട്ടത്‌ അവളുടെ ഹൃദയത്തില്‍ ആയിരുന്നു ....അതിന്നും അത് പോലെ തന്നെ വായിച്ചെടുക്കാന്‍ അവള്‍ക്കു കഴിയുന്നു...കാലം കഴിയുമ്പോഴും അതിന്റെ അര്‍ത്ഥവ്യാപ്തി  അവള്‍ക്ക്‌ മുന്നില്‍ കൂടുതല്‍ കൂടുതല്‍  തെളിഞ്ഞു വരുന്നു ...

കാലത്തിനു പോലും മങ്ങല്‍ ഏല്‍പ്പിക്കാന്‍ കഴിയാത്ത സത്യം നിറഞ്ഞ പാഠങ്ങള്‍ .....

ചിത്രം :-കടപ്പാട് ഗൂഗിള്‍ .